സീമന്തം എന്നുപറയുന്ന ഗർഭഹോമം. ഇത് കടിഞ്ഞൂൽ പ്രസവസംന്ധാരണ സമയം ചെയ്യേണ്ട ഹോമമാകുന്നു. പ്രസവിക്കാതെ ഗർഭനാശം സംഭവിച്ച് വീണ്ടും ഗർഭം ധരിച്ചാലും ആ പ്രസവം കടിഞ്ഞൂൽ പ്രസവം താന്നെയാകുമല്ലോ. അതിനും സീമന്തം ചെയ്യണം. ഒരു പ്രസവം നടന്നാൽ പിന്നീടുള്ള ഗർഭധാരണത്തിനൊന്നും സീമന്തക്രിയ ചെയ്യേണ്ടതില്ല. ഗർഭാധാനം മുതൽ സാവനമാസദിനം 90 കഴിഞ്ഞാൽ 120 ദിവസം തികയും മുമ്പ് സീമന്തം ചെയ്യണം. അതിനു കഴിയാത്തപക്ഷം അഞ്ചുമാസം കഴിഞ്ഞ് ആറാം മാസത്തിൽ സീമന്തം ചെയ്യാവുന്നതാണ്. കൗഷീതകന്മാർ നാലാം മാസത്തിൽ ഗർഭരക്ഷാഹോമം ചെയ്യുന്നതുകൊണ്ട് സീമന്തം ഏഴാം മാസമേ ചെയ്യാവു. അത് കറുത്ത പക്ഷത്തിലാവാനും പാടില്ല. വെളുത്തപക്ഷം തന്നെ സീമന്തം ചെയ്യണം.
കൗഷീതകാനാം വിപ്രാണാം സപ്തമാദ്യാശുഭാസ്മൃതാഃ
ചതുർത്ഥഷഷ്ട മാസാദ്യാഃ സാമഗാനാം ശു ഭാസ്തഥാ
എന്ന് മേൽപ്പറഞ്ഞതിനു വിധി.
സീമന്തത്തിനുള്ള ഉത്തമനക്ഷത്രങ്ങൾ അത്തം, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, പുണർതം, രോഹിണി, മകീര്യം, തിരുവോണം, പൂയം, എന്നിവയാണ്. മേൽപ്പറഞ്ഞ 10 നക്ഷത്രങ്ങൾ യജുർവേദികൾക്കും സീമന്തത്തിനു ഉത്തമം.
രോഹിണിദ്വയ പുഷ്യാർക്ക പൗഷ്ണാദിത്യുത്തരാത്യുതാ
ചതുരംശയുതാ സ്ത്വേതേ ദശശസ്താ യജുർവീദാം
എന്നതിന് വിധി.
ഉത്രട്ടാതി, പൂയം, അശ്വതി, തിരുവോണം, അത്തം, പുരോരുട്ടാതി, പുണർതം, അനിഴം, എന്നിവയുടെ ആദ്യപാദവും അന്ത്യപാദവും സീമന്തത്തിനു ഒഴിവാക്കി രണ്ടും മൂന്നും പാദങ്ങൾ ആശ്വാലായനന്മാരുടെ സീമന്തത്തിനു സ്വീകരിക്കണം.
ആശ്വലായനവിപ്രാണാം താരാഃ കൗഷീതകോദിതഃ
തഥൈവാദ്യന്തപാദാഭ്യാംഹീന അഷ്ടൗശുഭാസ്മൃതാഃ
എന്ന് വിധിയുണ്ട്.
അത്തം, ഉത്രം, ഉത്രാടം, ഉത്രട്ടാതി എന്നീ നാല് നക്ഷത്രങ്ങൾ സാമവേദികളുടെ സീമന്തത്തിനു സ്വീകരിക്കണം. മറ്റുള്ളവയൊന്നും സ്വീകാര്യമല്ല.
സീമന്തത്തിനു ചൊവ്വ ശനി എന്നീ ദിവസങ്ങൾ കൊള്ളില്ല. വൃശ്ചികം, ചിങ്ങം എന്നീ രാശികൾ സീമന്തത്തിനു വർജിക്കണം. സായാഹ്നമൊഴികെയുള്ള പകൽ സമയം സീമന്തം നടത്തണം. രാത്രി സീമന്തം ചെയ്യാരുത്. ഗർഭിണിയുടെ ജന്മനക്ഷത്രങ്ങളും അനുജന്മനക്ഷത്രങ്ങളും സീമന്തത്തിനു വർജിക്കണം. തിഥികളിൽ ചതുർത്ഥി, ചതുർദശി സീമന്തത്തിനു വർജിക്കണം.
സീമന്തത്തിനു മുമ്പ് പ്രസവിച്ചാൽ പതിനൊന്നാം ദിവസം പുണ്യാഹം കഴിഞ്ഞ് സീമന്തം ചെയ്യാം. അങ്ങിനെ വരുമ്പോൾ തുടർന്നുണ്ടാകുന്ന പ്രസവങ്ങൾക്കെല്ലാം സീമന്തം നടത്തേണ്ടതാണ്. സീമന്തത്തിനു നിത്യദോഷങ്ങളും കർത്തൃദോഷങ്ങളും വർജിക്കണം.
ശൂദ്രാദിജാതികൾക്കുള്ള സീമന്തത്തിനു "പുളിയൂണെന്നു" പറയുന്നു. ഇവർ ഏഴാം മാസത്തിൽ കർത്തൃദോഷങ്ങളും നിത്യദോഷങ്ങളും ഒഴിവാക്കി ശുഭദിവസത്തിൽ ശുഭമുഹൂർത്തത്തിൽ സീമന്തം നടത്തണം.