മൃഗമുഖേƒർക്കതനയസ്തനുസംസ്ഥഃ
ക്രിയകുളീരഹരയോധിപയുക്താഃ
മിഥുനതൌലിസഹിതൌ ബുധശുക്രൌ
യദി തതഃ പൃഥുയശാഃ പൃഥിവീശഃ
സാരം :-
മകരം രാശിയിൽ ശനിയും, മേടം രാശിയിൽ ചൊവ്വയും, കർക്കിടകം രാശിയിൽ ചന്ദ്രനും, ചിങ്ങം രാശിയിൽ സൂര്യനും, മിഥുനം രാശിയിൽ ബുധനും, തുലാം രാശിയിൽ ശുക്രനും നിൽക്കുമ്പോൾ മകരലഗ്നമായി ജനിച്ചവൻ വലിയ യശസ്വിയായ രാജാവായിത്തീരും.
ബുധൻ മിഥുനം രാശിയിലും, ശുക്രൻ തുലാം രാശിയിലും നിൽക്കണമെന്നു പറഞ്ഞിട്ടുള്ളതു ഇന്നത്തെ കരണപ്രകാരം അസംഭവമാണ്. ഇതിന്റെ ന്യായവും ഈ അദ്ധ്യായത്തിലെ നാലാം ശ്ലോകവ്യാഖ്യാനത്തിൽ പറഞ്ഞതാകുന്നു.
വിവരണവ്യാഖ്യാതാവട്ടെ ബുധശുക്രന്മാർ പരസ്പരം പഞ്ചമനവമങ്ങളിൽ വരായ്കയാൽ ഈ ശ്ലോകംകൊണ്ടു രണ്ടു യോഗമാക്കി പറഞ്ഞിരിയ്ക്കുന്നു. 1). മകരലഗ്നത്തിൽ ശനി, മേടം രാശിയിൽ ചൊവ്വ, കർക്കിടകം രാശിയിൽ ചന്ദ്രൻ, ചിങ്ങം രാശിയിൽ സൂര്യൻ. 2). ശനി മകരലഗ്നത്തിലും, മിഥുനം രാശിയിലോ തുലാം രാശിയിലോ ബുധശുക്രന്മാരും നിൽക്കുക, ഇങ്ങനെയാണ് അത്. മറ്റു ചില വ്യാഖ്യാതാക്കന്മാർ "മിഥുനതൌലി സഹിതൌ" എന്ന ദിക്കിൽ "യുവതി തൌലി സഹിതൌ" എന്നു പാഠഭേദം വരുത്തി ബുധൻ കന്നി രാശിയിൽ നിൽക്കുകയായി എന്നു അർത്ഥം പറയുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ അഭിപ്രായം ആദ്യം പറഞ്ഞതുതന്നെയാണെന്നും തോന്നുന്നുണ്ട്.