കാലം കാത്തുവച്ച പുണ്യസ്മൃതികളില്‍ നിന്നും പടിയിറങ്ങി വിഷു വന്നണയുകയായി. ധനധാന്യ സമൃദ്ധിയുടെ ഹര്‍ഷാരവങ്ങളെ നെഞ്ചിലേറ്റി മലയാളികള്‍ വീണ്ടും വിഷു ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്.
കര്‍ണ്ണികാരങ്ങള്‍ എവിടെയും പൂത്തുലഞ്ഞുകഴിഞ്ഞു. വിത്തും കൈക്കോട്ടും പാടി വിഷുക്കളി വിഷുക്കാലത്തിന്റെ ആനന്ദത്തിന് പിന്നണി പാടുന്നു. എങ്ങും സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെ ഹൃദയത്തുടിപ്പുകള്‍.
സൂര്യന്‍ നേരേ കിഴക്കുദിക്കുന്ന ദിനമാണ് വിഷു. തന്റെ കൊട്ടാരത്തിനു നേരേ ഉദിച്ചുയര്‍ന്ന സൂര്യദേവനോട് കോപിഷ്ഠനായ രാവണന്‍ ദിശമാറി ഉദിക്കാനാവശ്യപ്പെട്ടത്രെ. ഇത് കേട്ട് ഭയന്ന സൂര്യദേവന്‍ സ്ഥാനം മാറി ഉദിച്ചുവെന്നും രാവണനിധനത്തിനു ശേഷമേ വീണ്ടും കിഴക്ക് ഉദിക്കുകയുള്ളൂ എന്നും പ്രതിജ്ഞയെടുത്തത്രെ. ഈ ഐതിഹ്യത്തിന് വിഷുദിനവുമായി പെരുമയുണ്ട്.
വിഷു ദിവസം രാത്രിയും പകലും തുല്യ അളവിലാണെന്ന് ജ്യോതിശാസ്ത്രം പറയുന്നു. മേടം ഒന്നിന് വന്നണയുന്ന വിഷു മലയാളികള്‍ക്ക് പുതുവര്‍ഷാരംഭംദിനമാണ്. ശ്രീകൃഷ്ണപരമാത്മാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ അടിസ്ഥാനത്തിലുള്ള കലിയുഗവത്സരം അന്നേദിവസം പുതുവത്സരത്തിലേക്കു പദമൂന്നും.
കണികാണലാണ് വിഷുപ്പുലരിയുടെ ധന്യമായ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത്, കണിയൊരുക്കിയ ഓട്ടുരുളി പ്രപഞ്ചത്തിന്റെ ആധാരമായ ഭൂമിയെ പ്രതിനിധീകരിക്കുന്നു. അരി, കൊന്നപ്പൂക്കുലകള്‍, മാങ്ങ, ചക്ക തുടങ്ങിയ ഫലങ്ങള്‍, വെള്ളരിക്ക, വാല്‍ക്കണ്ണാടി, അഷ്ടമംഗല്യം എന്നിവയാണ് പുതുവര്‍ഷാരംഭ ദിനത്തിലെ പ്രഥമ ദര്‍ശനത്തിനായി യഥാവിധി ഒരുക്കുന്നത്.
കണികണ്ടു കഴിഞ്ഞാല്‍ വിഷുകൈനേട്ടം (നീട്ടമല്ല) മുതിര്‍ന്നവര്‍ നല്‍കുന്ന ചടങ്ങുണ്ടാകും. സമര്‍പ്പണത്തിന്റേയും ത്യാഗത്തിന്റേയും പരിഛേദമാണ് കൈനേട്ടം നല്‍കല്‍.
പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളങ്ങളിലേക്ക് മേടസൂര്യനിലെ കനകകിരണങ്ങളില്‍ നിന്നും ഒരു തഴുകലായ് വിഷു അണയുന്നു. ഇനി ഒരു നാളുകൂടി കഴിയുമ്പോള്‍, കാത്തിരുന്ന കൈനീട്ടം കൈകളിലണയും.
പ്രകൃതി താലമെടുത്ത് താലമെടുത്ത് കാത്തുനില്‍ക്കുന്നു. സംതൃപ്തിയുടെ നിറവിനായി മലയാളവും! നാളെ പൂക്കുവാനായി മോഹങ്ങള്‍ കരുതിവച്ച് കാലങ്ങള്‍ കാത്തിരിക്കുന്ന ദരിദ്രനും, സമ്പത്തിന്റെ കൂനയ്ക്കിടയില്‍ കിതച്ചുജീവിക്കുന്ന ധനികനും, പച്ചയായ ജീവിതത്തിലനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ സംതൃപ്തിയുടെയും ശാന്തിയുടെയും തളിര്‍ജലം തൂവിക്കൊണ്ട് വിഷു അണയുന്നു. പിന്നെ കടന്നുപോകുന്നുഒരു പ്രഭാതത്തിലൂടെ! ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടുമണയാന്‍!
ഒരു കുല കണക്കൊന്നപ്പൂവും, കണ്ണിമാങ്ങയും, കണിവെള്ളരിയും, കശുവണ്ടിപ്പൂക്കുലയും ഒത്തിരുന്ന് ഒരുപാട് കഥപറയുന്ന സുപ്രഭാതത്തിന് മാറ്റുകൂട്ടിക്കൊണ്ട് തെളിഞ്ഞുകത്തുന്ന ഭദ്രദീപവും എന്തൊക്കെയാണ് നമ്മോട് പറയുന്നത്? – ഒരുപാടൊരുപാട് നിറവിന്റെയും സമൃദ്ധിയുടെയും കഥകള്‍. പുഞ്ചിരിക്കുന്ന പുണ്യോദയത്തിന് മുന്നില്‍ ഈ കാഴ്ചവട്ടങ്ങള്‍ ഒരുക്കുമ്പോള്‍ ഇരുളടയാത്ത ഉഷസിന്റെ മടിത്തട്ടില്‍ ഒരു സാധാരണക്കാരന്റെ വിഷുക്കണിയായി. തുറക്കാത്ത കണ്ണുകളുമായി ഉറക്കമെഴുന്നേറ്റ് വിഷുകാഴ്ചയുടെ മുന്നിലെത്തി പീലിവിടര്‍ത്തി കുളിരുകോരുമ്പോള്‍ വിഷു പോയിമറയുന്നു – ഒരു കൊച്ചു കൈനീട്ടവും തന്ന്!
കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വിഷു ഒരുപാടൊക്കെയാണ് മുത്തശ്ശിയോ, ജ്യേഷ്ഠനോ, ചേച്ചിയോ ഒക്കെയാവും അവരുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് വിഷുക്കണിയുടെ മുന്‍പിലെത്തിക്കുക. കുടുംബത്തിലെ കാരണവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു നല്‍കുന്ന, വിശ്വാസത്തിന്റെ മൂല്യമേറിയ കുഞ്ഞുനാണയങ്ങള്‍ വിഷുകൈനീട്ടമാവുന്നു. വിഷു സമൃദ്ധമാകുന്നു. വരാനിരിക്കുന്ന വിഷുവരെ സംതൃപ്തി നുകരുവാനുള്ള ആശംസകളോടെയാണ് ആ വിഷുകൈനീട്ടം.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ വിഷുകൈനീട്ടം വെറും ചടങ്ങായിരുന്നില്ല. കാരണം അക്കാലത്ത് കാരണവരുടെ കൈവശമല്ലാതെ മറ്റാര്‍ക്കും ധനം കൈവശമുണ്ടായിരുന്നില്ല. ആവശ്യങ്ങള്‍ കാരണവര്‍ സാധിച്ചുകൊടുക്കുകയായിരുന്നു പതിവ്. അപ്പോള്‍ വിഷുകൈനീട്ടം അമൂല്യമായിരുന്നു. ഇന്ന് കഥമാറി എങ്കിലും ആചാരങ്ങളും, ചടങ്ങുകളും നടത്തുന്നതില്‍ മലയാളി എന്നും ഉത്സാഹിതരാണ്. അതുകൊണ്ടുതന്നെ വിഷുക്കണിയും, കൈനീട്ടവും കൊന്നപ്പൂവേന്തി വീണ്ടും വരുന്നു.
കൃത്രിമത്വം നമുക്കൊരിക്കലും ഒഴിവാക്കാനാവാത്തതാണ്. ഇന്ന് കൊന്നപ്പൂവും നിലവിളക്കുകളും ഉള്ളപ്പോഴും വൈദ്യുതിവിളക്കുകളും മറ്റും അതിന്റെ വര്‍ണ്ണക്കൊഴുപ്പു കൂട്ടാന്‍ ഉപയോഗിക്കുന്നു. അതുതന്നെ അതിന്റെ യാന്ത്രികത്വമാണ് വിളിച്ചറിയിക്കുന്നത്. ദൂരസ്ഥലങ്ങളഇല്‍ ജോലിതേടിപ്പോയവരരാരും തിരികെയെത്തി ആഘോഷം കേമമാക്കാന്‍ മെനക്കെടാറില്ല. എങ്കിലും വിഷു ആരും ഒഴിവാക്കുവാന്‍ ആഗ്രഹിക്കുന്നില്ല. പഴമയോടുള്ള ആത്മബന്ധത്തിന്റെ കെട്ടുപാടുകളുടെ ബാക്കി പത്രംപോലെ.
ഈ ഊഷ്വരഭൂമിയില്‍ വല്ലപ്പോഴുമൊക്കെ മനസ്സു പൂക്കുന്നത് ആഘോഷവേളകളില്‍ മാത്രമാണ്. ഈ തിരക്കുപിടിച്ച ലോകത്തില്‍ എല്ലാറ്റിനും തിരക്കാണ്. എങ്കിലും കണിക്കൊന്ന പൂക്കുകയാണ്, വിഷുവരികയും.