ജന്മേശോന്യൈര്യദ്യദൃഷ്‌ടോർക്കപുത്രം
പശ്യത്യർക്കിർജ്ജന്മപം വാ ബലോനം
ദീക്ഷാം പ്രാപ്നോത്യാർക്കിദൃക്കാണസംസ്‌ഥേ
ഭൌമാർക്ക്യംശേ സൌരദൃഷ്‌ടേ ച ചന്ദ്രേ.
സാരം :-
1). ജനനസമയത്തു ചന്ദ്രൻ നിൽക്കുന്ന രാശ്യധിപനു വേറെ ഒരു ഗ്രഹത്തിന്റേയും ദൃഷ്ടിയില്ലാതിരിയ്ക്കുകയും ഈ ജന്മാധിപൻ ശനിയെ നോക്കുകയും ചെയ്ക. 2). അല്ലെങ്കിൽ ശനിക്കു ഒരു ഗ്രഹത്തിന്റേയും ദൃഷ്ടിയില്ലാതിരിയ്ക്കയും ആ ശനി തന്നേക്കാൾ ബലം കുറഞ്ഞ ജന്മാധിപനെ നോക്കുകയും ചെയ്ക. 3). അതുമല്ലെങ്കിൽ ജനനസമയത്തെ ചന്ദ്രന്റെ ദ്രേക്കാണാധിപൻ ശനിയും നവാംശകാധിപൻ ശനികുജന്മാരിൽ ഒരുവനുമാവുക ഇങ്ങനെയുള്ള ചന്ദ്രനെ ശനി നോക്കുകയും വേണം ഇതു മൂന്നും പ്രവ്രജ്യായോഗലക്ഷണമാകുന്നു. ഇവയിൽ ഒന്നും രണ്ടും യോഗങ്ങളിൽ ജന്മാധിപനും ശനിയും മൂന്നാമത്തേതിൽ ചന്ദ്രമന്ദന്മാരുമാണ് യോഗകർത്താക്കന്മാർ. ഈ അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം കൊണ്ട് പറഞ്ഞതായ മൌഢ്യം മുതലായ അപവാദങ്ങളെ ഇവിടേയും ചിന്തിയ്ക്കേണ്ടതാകുന്നു. ഫലാനുഭവകാലം യോഗകർത്താക്കന്മാരുടെ ദശാപഹാരാദി കാലമാണെന്നും, യോഗകർത്താക്കന്മാരിൽ ബലാധികനു ഒന്നാം ശ്ലോകത്തിൽ പറഞ്ഞ അവസ്ഥയെയാണ് പ്രാപിയ്ക്കുക എന്നും ഓർക്കണം. ഈ മൂന്നു യോഗങ്ങളിലും ശനിയ്ക്കു പ്രാധാന്യമുണ്ടാവുകയാൽ, ഈ യോഗജാതന്മാർ കേവലം വിരക്തന്മാരായ അദ്ധ്യാത്മജ്ഞാനികളായിത്തീരുകയാണ് ചെയ്യുകയെന്നും ഒരു അഭിപ്രായമുണ്ട്.