ആദിശങ്കരന്റെ കാലം

മഹത്തുക്കളുടെ ഈറ്റില്ലമായ ഭാരതവര്‍ഷം കലിയുഗത്തില്‍ ജന്മം നല്‍കിയിട്ടുള്ള മഹത്തുക്കളില്‍ അദ്വിതീയസ്ഥാനത്തെ അലങ്കരിക്കുന്ന പ്രതിഭയാണ് ആദിശങ്കരന്‍. ശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ പുണ്യഭൂമിയാണ് വിന്ധ്യാചലത്തിനപ്പുറമുള്ള ഭാര്‍ഗ്ഗവക്ഷേത്രം. ശൈവവൈഷ്ണവ, ശാക്തേയ, ഗാണപത്യ വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും ബൗദ്ധജൈനാദി ഇതരമതങ്ങളുടെ അമിതപ്രചാരവും സനാതനമായ ഹിന്ദുമതത്തെ ക്ഷീണിപ്പിക്കുകയും, ക്ഷയിപ്പിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ശങ്കരന്റെ ജനനം.
ഒരുപക്ഷേ ശങ്കരന്‍ ജനിച്ചില്ലായിരുന്നെങ്കില്‍, ഇന്ന് ഹിന്ദുമതം തന്നെ നാമാവിശേഷമായിത്തീര്‍ന്നേനെ എന്ന കാര്യം സ്മരണീയമാണ്. മേല്‍ചൊന്ന ശൈവ, വൈഷ്ണവ, ശാക്തേ, ഗാണപത്യ വിഭാഗങ്ങള്‍ എല്ലാംതന്നെ അദൈ്വതത്തിലടങ്ങുന്നു എന്ന് ഉദ്‌ഘോഷിച്ച ശങ്കരന്‍ ഹിന്ദുമതത്തിന്റെ സനാതനമൂല്യങ്ങള്‍ നശിക്കാതെ കാത്തുസൂക്ഷിച്ച് അതേ ആഴത്തില്‍ വേരുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

മാനവരാശിയുടെ നന്മയ്ക്കുവേണ്ടി മാത്രമായി വേദത്തെ നാലായി വിഭജിച്ച് സരളമായി ആഖ്യാനം ചെയ്ത് അനന്തരം പുരാണരചന നടത്തിയ മഹര്‍ഷിവ്യാസന്‍ തന്റെ പതിനൊന്നാമത്തെ മഹാപുരാണമായ സ്‌കാന്ദമഹാപുരാണത്തില്‍ പ്രതിപാദിച്ചിട്ടുള്ള അദൈ്വതസിദ്ധാന്തം പ്രചരിതമാകാതെ വന്നപ്പോള്‍ അതു പ്രചരിതമാക്കുവാന്‍ വേണ്ടി വ്യാസന് അതേ ഉപദേശം ചെയ്ത സ്‌കന്ദാചാര്യന്‍ തന്നെയാണ് ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ശങ്കരനെ ഈ ഭൂലോകത്തേയ്ക്കയച്ചത്. ശങ്കരന്‍ അതു പാലിക്കുകയും ചെയ്തു.

ഭാരത പുണ്യഭൂമിയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറുഭാഗത്തേയ്ക്കു ചേര്‍ന്ന് നീണ്ടുകിടക്കുന്ന ഈ കൊച്ചു കേരളത്തില്‍ പെരിയാറ്റിന്റെ തീരഭൂമിയായ കാലടി എന്ന കൊച്ചുഗ്രാമത്തില്‍ ജാതനായി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതകാലഘട്ടത്തെപ്പറ്റി ഇന്നും വിവാദങ്ങളുണ്ട്. ജഗദ്ഗുരു ശങ്കരാചാര്യരെ കുറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച്, ശങ്കരന്‍ ലോകത്തിനു കാഴ്ചവച്ച സംഭാവനകളെ കുറിച്ച് സങ്കര സാഹിത്യത്തെ കുറിച്ച് ഒക്കെ അനവധി ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ശങ്കരന്റെ കാലഘട്ടത്തെ കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുവാന്‍ കഴിഞ്ഞിട്ടില്ല. ശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലൊന്നായ ശൃംഗേരിമഠത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ശങ്കരന്റെ 1200ാമത്തെ ജന്മദിനമാണ് 1988 ഏപ്രില്‍ 21ാം തീയതി, വൈശാഖശുകഌപഞ്ചമിനാളില്‍ കൊണ്ടാടിയത്. എന്നാല്‍ കാഞ്ചിമഠം അത് അംഗീകരിക്കുന്നില്ല അവരുടെ പക്ഷപ്രകാരം ഇത് ശങ്കരന്റെ 2496ാമത് ജന്മദിനമാണ്. ഈ വിപരീതാഭിപ്രായങ്ങള്‍ ലോജനതയോടൊപ്പം തന്നെ ശങ്കരന്‍ ജനിച്ചു മണ്ണിലെ ജനങ്ങളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് ശങ്കരന്റെ കാലഘട്ടത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ വ്യക്തമാക്കുക എന്ന കാര്യമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. ശങ്കരാചാര്യരുടെ പൂര്‍വ്വജന്മകാര്യങ്ങളെപ്പറ്റിയും തുടര്‍ന്ന് ശങ്കരനായി ജനിച്ചശേഷമുള്ള ചില കാര്യങ്ങളെപ്പറ്റിയും സുബ്രഹ്മണ്യഅഗസ്ത്യസംവാദ രൂപമായ ‘മരണാനന്തരരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

കാവേരിയാറിന്റെ തീരഭൂമിയില്‍ കറുപ്പിനോട് അധികപ്രിയമുണ്ടായിരുന്ന ഒരു കുശവന്‍ വസിച്ചിരുന്നു. മണ്‍പാത്രനിര്‍മ്മാണമായിരുന്നു അയാളുടെ ഉപജീവനമാര്‍ഗം. കൃഷ്ണഭക്തനായിരുന്ന നിരക്ഷരകുക്ഷിയായ അയാള്‍ക്ക് കറുപ്പുനിറം ദേവപ്രതീകമായിരുന്നു. ഇപ്രകാരം കറുപ്പുനിറമുള്ള കാക്കയെയും കൃഷ്ണഭഗവാനായിതന്നെ അയാള്‍കണ്ടിരുന്നു. കാരണം കാകനും കറുപ്പ് അയ്യനും കറുപ്പ്. ഇപ്രകാരം സങ്കല്പത്തെ വളര്‍ത്തി ആണ്ടുകള്‍ പലതു കഴിഞ്ഞു. പിതൃശ്രാദ്ധാദികര്‍മങ്ങളില്‍ വിശ്വാസമുണ്ടായിരുന്ന അയാള്‍ ആണ്ടുബലികള്‍ കൃഷ്ണാര്‍പ്പണമായി തന്നെ ചെയ്തിരുന്നു. കാലാന്തരത്തില്‍ ഒരു ബലിക്കാക്ക അയാളുടെ സന്തത സഹചാരിയായി മാറി.

ശനിദശ പിടിച്ചപ്പോള്‍ ഈ കുശവന്റെ കുടില്‍ അഗ്നിക്കിരയായിപ്പോയി. തന്റെ സന്തതസഹചാരിയായ, കാകനോടയാള്‍ സങ്കടം ഉണര്‍ത്തിച്ചു. ആ കാകന്‍ അനേകം കാകന്മാരെക്കൂട്ടി കാക്കകള്‍ കൂടുണ്ടാക്കുന്നതുപോലെ ചുള്ളിയും കമ്പും വച്ച് ഒരു കുടില്‍ പണിത് അയാള്‍ക്കു കൊടുത്തു. കുശവന്‍ സന്തുഷ്ടനായി. എന്നാല്‍ കാകനുണ്ടാക്കിയ കുടില്‍ അല്‍പകൊല്ലംപോലും നിലനിക്കുകയില്ല എന്ന് ചില വിദ്വാന്മാര്‍ പ്രവചിച്ചു. ഇതു ശ്രവിച്ച കാക്കകള്‍ ഒരു പാതിരാവില്‍ ഒച്ചപ്പാടുണ്ടാക്കി അയാളുടെ പറമ്പില്‍ ഈശാനഭാഗത്തായി കൊക്കുകൊണ്ട് നിലത്തുകൊത്തി ഒരു ഗര്‍ത്തം തുരന്നുണ്ടാക്കി. കാകന്മാരുടെ ചെയ്തികളെ ഏകനായി സശ്രദ്ധം വീക്ഷിച്ചിരുന്ന കുശവന്‍ കാകന്മാര്‍ പിന്മാറിയപ്പോള്‍ അവിടത്തില്‍ ചെന്നുനോക്കി. ആശ്ചര്യമെന്നേ പറയേണ്ടു ഒരു ചെമ്പുകുടം നിറയെ സ്വര്‍ണ്ണമുത്തുകളും ഒരു മണ്‍കുടത്തില്‍ ഒരു കൃഷ്ണവിഗ്രഹവും അയാള്‍ക്കവിടെനിന്നു ലഭിച്ചു.

പൊന്നുകൊണ്ട് ധനമാര്‍ജിച്ച അയാള്‍ കുടിലിന്റെ സ്ഥാനത്ത് ഒരു ഗൃഹം പണിതു. കൃഷ്ണവിഗ്രഹം അറയില്‍വച്ച് നിത്യപൂജയും, തനിക്കറിയുന്ന വിധത്തില്‍ ചെയ്തുതുടങ്ങി. നാളുകള്‍തോറും കുശവനും വളര്‍ന്നു, വിഗ്രഹവും വളര്‍ന്നു. കൈ എത്തിച്ചു കുളിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയെത്തിയപ്പോള്‍ കുശവന്‍ അയ്യനോട് കിടന്നുകൊടുക്കുവാന്‍ യാചിച്ചു. അയ്യന്‍ കിടന്നുകൊടുക്കുകയും ചെയ്തു നിത്യപൂജകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു.

കാലാന്തരത്തില്‍ കുശവന്‍ ശരീരത്യാഗം ചെയ്ത് വൈകുണ്ഠമെത്തി. കുശവന്‍ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാന്‍ അനന്തരഗാമികളില്ലാതായി. ആ കാലത്ത് അരംഗന്റെ നാടുവാണിരുന്ന ചോളരാജ്യത്തിന്റെ സ്ഥാപകനായിരുന് രാജാവു നാരായണഭക്തനായിരുന്നു. കുശവന്‍ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാന്‍ അദ്ദേഹം ബ്രഹ്മണരോടു കല്പിച്ചു. കുശവന്‍ പൂജിച്ചിരുന്ന വിഗ്രഹത്തെ പൂജിക്കുന്നത് ബ്രാഹ്മണ്യത്തിനു തന്നെ കളങ്കമായി തീരും എന്നവര്‍ ശഠിച്ചു. എങ്കിലും രാജകല്പനയെ ഭയന്ന് അവര്‍ പൂജ ചെയ്യുവാന്‍ ഒരുങ്ങി. അവര്‍ ചെമ്പുകൊണ്ട് ശ്രീചക്രം നിര്‍മ്മിച്ച് അതില്‍ മഹാലക്ഷ്മിയെ ആവാഹിച്ചു പൂജകളര്‍പ്പിച്ചു. അരംഗന്‍ ആ പൂജ കൈക്കൊണ്ടില്ല. മഹാലക്ഷ്മിയും ആ പൂജ സ്വീകരിച്ചില്ല. അരംഗന്റെ കോപത്തിനിരയായ അന്തണമാരുടെ ഇല്ലങ്ങളില്‍ ലോഹനിര്‍മ്മിതപാത്രങ്ങള്‍ മണ്‍പാത്രങ്ങളായി മാറി. കുശവന്‍ പൂജിച്ച വിഗ്രഹത്തെ പൂജിച്ചതു കാരണമാണ് തങ്ങള്‍ക്ക് ഈ ദുര്‍ഗതി വന്നുചേര്‍ന്നത് എന്നവര്‍ വാദിച്ചു. രാജാവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

വിഷ്ണുഭക്തനായിരുന്ന രാജാവ് ചിന്താകുലനായി. അവസാനം താന്‍തന്നെ അരംഗനെ പൂജിക്കാമെന്നദ്ദേഹം നിശ്ചയിച്ച് ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചു. തല്‍സമയം അവിടത്തെ ദീപങ്ങളടക്കമുള്ള സകല പൂജാപാത്രങ്ങളും പൊന്നായി കാണപ്പെട്ടു. അരംഗന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും ബ്രഹ്മണര്‍ ചതിച്ചതാണെന്നും മന്നന്‍ അവകാശപ്പെട്ടു. അവിടെ സംഭവിച്ച പരിണാമങ്ങള്‍ മന്നന്‍ ബ്രാഹ്മണരെ വിളിച്ചറിയിച്ചു. അപ്പോഴാണ് ശ്രീചക്രത്തിനു വ്യതിയാനം സംഭവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചെമ്പുകൊണ്ടു നിര്‍മ്മിച്ച ആ ശ്രീചക്രമേരു തങ്കനിര്‍മ്മിതവും വൈരക്കല്ലുകള്‍ പതിച്ചതുമായി കാണപ്പെട്ടു.

അപ്പോള്‍ ശ്രീചക്രത്തില്‍ തങ്ങള്‍ ലക്ഷ്മിയെ പൂജിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്നും അതിനാല്‍ ശ്രീചക്രം അതിന്റെ ഉടമസ്ഥരായ തങ്ങള്‍ക്കു തിരിച്ചു നല്കണമെന്നു ബ്രാഹ്മണരാവശ്യപ്പെട്ടു. ശ്രീചക്രം വീണ്ടും ചെമ്പാകുകയാണെങ്കില്‍ തിരിച്ചുതരാമെന്ന് മന്നനും ന്യായവാദമുന്നയിച്ചു. ബ്രാഹ്മണര്‍ കുണ്ഠിതരായി. അരംഗനെ ‘അബ്രാഹ്മണന്‍’ എന്നു വിളിച്ചു പുലഭ്യം പറഞ്ഞുകൊണ്ടവര്‍ ഇല്ലങ്ങളിലേക്ക് മടങ്ങി. അരംഗകോപത്താല്‍ അവരുടെ ഭാര്യമാരുടെ കെട്ടുതാലിയടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്പും കാരിരുമ്പുമായി മാറി. സ്ത്രീധനം നല്കിയപ്പോള്‍ ശ്വശൂരന്മാര്‍ തങ്ങളെ ചതിച്ചതാണ് എന്നവര്‍ കരുതി. തത്ഫലമായി അവരുടെ ദാമ്പത്യംപോലും വിഛേദിക്കപ്പെട്ടു. കുശവന്റെ പക്ഷംചേര്‍ന്ന ഭഗവാന്‍ വിഷ്ണുവിനെ ഇനി ആദരിക്കരുത് എന്നവര്‍ നിശ്ചയിച്ച് അവരില്‍ ചിലര്‍ അവിടന്നു പലായനംചെയ്ത് കുമരിദേശഭാഗത്തെത്തിച്ചേര്‍ന്ന് വീരശൈവമതം സ്വീകരിച്ച് ശിവനെ ആരാധിക്കുകയും ഒപ്പംതന്നെ വിഷ്ണുവിനെ ദ്വേഷിക്കുകയും ചെയ്തുവന്നു ഈ സമയത്താണ് മലയാളദേശത്തിലെ അഭിനവശങ്കരന്‍ സവര്‍ജ്ഞപീഠം കയറി അദൈ്വതത്തെ പ്രചരിപ്പിച്ചത്. കുമരിയിലെ ബ്രാഹ്മണര്‍ ശങ്കരവചനങ്ങളെ തിരിസ്‌കരിച്ചു. ശങ്കരന്‍ അവരെ ശപിക്കുകയും ചെയ്തു. ശങ്കരന്റെ ശാപമേറ്റ് നാശം സംഭവിച്ച അവരിലൊരു വിഭാഗം ശൂദ്രസ്ത്രീകളെ കല്യാണം കഴിച്ച് വീരശൈവവെള്ളാപ്പിള്ളകളായി പരണിമിച്ചു. ഇനിയൊരു വിഭാഗം ബ്രാഹ്മണര്‍ തഞ്ചാവൂര്‍ ദേശത്ത് കുടിയേറിപ്പാര്‍ത്ത് ചതിയും കാപട്യവും വഞ്ചനയും മുതല്‍ക്കൂട്ടായി വ്യാപാരം ചെയ്യുകയും അനന്തരം വണികരായി ഭവിക്കുകയും ചെയ്തു.

മറുഭാഗത്ത് അരംഗനെ പൂജിച്ച മന്നന്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിച്ചു ഭക്തവത്സലനായ രംഗനാഥന്‍ മന്നന്റെ നാടു സുഭിക്ഷമാക്കി. പന്ത്രണ്ടു സംവത്സരങ്ങള്‍ കടന്നുപോയി. ഒരു നാള്‍ പ്രാതപകാലത്ത് മന്നന്‍ പൂജ ചെയ്തുകൊണ്ടിരിക്കെ ധ്യാനനിരതനായിരുന്ന മന്നന് ഭഗവാന്‍ നാരായണന്‍ ദര്‍ശനം നല്കി. ഭഗവാനോടൊപ്പം കുശവന്‍ ഇരിക്കുന്നതായും കണ്ടു. ‘ഉടയും, കുടം, ഒടുക്കമുടയും, ഉടഞ്ഞാലൊട്ടും, ഒട്ടിയാലൂട്ടും’പഴമൊഴിയെ നാരായണന്‍ ചൊല്ലുന്നതായി മന്നന്‍ കേട്ടു. പരമഭക്തനായിരുന്ന മന്നന്‍ രാജസദസ്സിലെത്തി ആസ്ഥാനപണ്ഡിതന്മാരെയും കവികളെയും വിളിച്ചുവരുത്തി ഈ പദ്യശകലത്തിന്റെ ശൂദ്ധാര്‍ത്ഥത്തെ ചോദിച്ചു, ഏതോ വേദാന്തരഹസ്യം അതിലടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞതല്ലാതെ അതേ വര്‍ണ്ണിക്കുവാന്‍ തമിഴകത്തെ പണ്ഡിതഗണത്തിനുകഴിഞ്ഞില്ല. അനന്തരം വസന്തകാലത്ത് നടത്താറുണ്ടായിരുന്ന കവിയരങ്ങ് നടന്നപ്പോള്‍ കേരളം ഒഴിച്ചുള്ള ഭാരതദേശത്തിലെ സര്‍വ്വ സ്ഥലങ്ങളില്‍ നിന്നുമുള്ള കവികളും സഭാമണ്ഡപത്തിലണിനിരന്നപ്പോള്‍ മന്നന്‍ ഈ പ്രശ്‌നം മുന്നോട്ടുവച്ചു. അക്കാലത്തു കവിയരങ്ങുനടക്കുമ്പോള്‍ മലയാളക്കരയില്‍ വിദ്വാന്മാരില്ല എന്ന നിഗമനത്തില്‍ കോട്ടയുടെ ദക്ഷിണകവാടം അടച്ചിടുക പതിവായിരുന്നു. ആസ്ഥാനമണ്ഡപത്തിലുന്ന സര്‍വപണ്ഡിതന്മാരും കവികളും മേല്‍ ചൊന്ന പദ്യശകലത്തിന്റെ അര്‍ത്ഥത്തെ വിവരിക്കുവാന്‍ അപ്രാപ്തരായിരുന്നു.

ഈയവസരത്തിലാണ് ആദിശങ്കരന്‍ അവിടത്തില്‍ ദിഗ്വിജയം ചെയ്തത്. അടഞ്ഞുകിടക്കുന്ന ദക്ഷിണ കവാടത്തിനുപുറത്തുനിന്ന് അകത്തെ ചര്‍ച്ചാവിഷയത്തെ അദ്ദേഹം ഗ്രഹിച്ചു നിമിഷകവിയായ അദ്ദേഹം ആ പദ്യശകലത്തിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനം ചെയ്ത് വിഷ്ണുഭുജംഗകാവ്യത്തെ രചിച്ച് ഉച്ചൈസ്തരം ഘോഷിച്ചു. രംഗനാഥന്റെ ആലയം കമ്പനംകൊള്ളുകയും കോട്ടയുടെ ദക്ഷിണകവാടം താനെ തുറക്കുകയും ചെയ്തു. ഭാരതദേശത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വന്ന പണ്ഡിത സമൂഹത്തിന് വ്യാഖ്യാനം നല്‍കുവാന്‍ കഴിയാതെവന്ന ആ പദ്യശകലത്തെ പണ്ഡിതന്മാരില്ല എന്നു നിശ്ചയിച്ചിരുന്ന മലയാളക്കരയില്‍ നിന്നും ആഗതനായ ആ സന്യാസിക്കുമാത്രമേ വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞുള്ളൂ. മന്നന്‍ വിനയപുരസ്സരം ശങ്കരനു വരവേല്പു നല്കി. മലയാള ദേശത്തിന്റെ തലവന്‍ എന്ന ഖ്യാതി ശങ്കരനു ലഭിക്കുകയും ചെയ്തു. തന്റെ തെറ്റിനു കുറിച്ചു ബോധവാനായ മന്നന്‍ പിന്നീടൊരിക്കലും കോട്ടയുടെ ദക്ഷിണകവാടം അച്ചടിച്ചിട്ടില്ല, എന്നും തുറന്നു തന്നെ ഇട്ടിരുന്നു.

കുശവന്‍ പൂജിച്ചിരുന്ന അരഗന്റെ ആലയം തന്നെയാണ് ഇന്ന് തിരിച്ചിറ പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ശ്രീരംഗത്തെ ശ്രീരംഗനാഥന്റെ ആലയം പ്രിയശിഷ്യ അഗസ്ത്യന് ചരിത്രത്തെ ചൊല്ലികൊടുത്തശേഷം സ്‌കന്ദന്‍ ഇപ്രകാരം പറയുന്നു ‘മഹര്‍ഷേ’ ! ഈ ശങ്കരന്‍ ആരാണ് എന്നറിയണം. പൂര്‍വ്വ ജന്മത്തിലെ കുശവന്‍ തന്നെയായിരുന്നു ഈ ശങ്കരന്‍. അതിന്റെ തത്വമായിരുന്നു കവിതാശകലത്തില്‍ അടങ്ങിയിരുന്നത്.

മേല്‍ചൊന്ന കാര്യങ്ങളെ ആസ്പദമാക്കി ശങ്കരാചാര്യരുടെ കാലഘട്ടത്തെ നിര്‍ണ്ണയം ചെയ്യുകയാണ് എങ്കില്‍ ഈ കഴിഞ്ഞ 1988ല്‍ നടന്നത് ശങ്കരന്റെ 1200ാമതു ജന്മദിനമാണ് എന്ന വചനത്തിന് കൂടുതല്‍ പ്രസക്തി ലഭിക്കുന്നു. ദക്ഷിണ ഭാരതത്തിലെ പ്രശക്തവും പ്രാചീനവുമായ രാജപരമ്പരയായ പാണ്ഡ്യരാജ്യത്തിന്റെ ആസ്ഥാനം ആദികാലത്ത് ഇന്നത്തെ തിരുനെല്‍വേലിക്കടുത്ത് ശ്രീവൈകുണ്ഠം താലൂക്കില്‍ പെടുന്ന ‘കോര്‍കൈ’ എന്ന സ്ഥലത്തായിരുന്നു എന്ന വസ്തുത പ്രസിദ്ധ എഴുത്തകാരനായിരുന്ന പെരിപ്ലസ്മാറിസ് എറിത്രൈയും ടോളമിയുടെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. പ്രസിദ്ധ ജ്യോദിശാസ്ത്രപണ്ഡിതനായ വരാഹമിഹിരാചാര്യന്റെ ബൃഹത്സംഹിതയില്‍ താംസരപരണിയുടെ തീരത്തുണ്ടായിരുന്ന പാണ്ഡിരാജ്യത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അനന്തരം എ.ഡി.7ാം നൂറ്റാണ്ടിനു ശേഷം അന്നത്തെ പാണ്ഡ്യന്റെ സഹോദരന്‍മാരായിരുന്ന ചോരനും, ചേരനും ഒരു വിഭജനത്തെ തുടര്‍ന്ന്, ചോഴന്‍ ഇന്നത്തെ തഞ്ചാവൂര്‍ തിരുച്ചിറ പള്ളിഭാഗത്ത് രാജ്യം സ്ഥാപിക്കുകയുംചേരന്‍ ഇന്നത്തെ തിരുവിതാംകൂര്‍, മലബാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു എന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഈ ചരിത്രമാനദണ്ഡങ്ങളെ ആശ്രയിക്കുമ്പോള്‍ ശങ്കരന്‍ 1200 സംവത്സരങ്ങള്‍ക്കുമുമ്പാണ് ജനിച്ചത് എന്ന കാര്യം വ്യക്തമാകും കൂടാതെ ശങ്കരനാല്‍ സ്ഥാപിതമായ ശൃംഗേരിഠത്തില്‍ ശങ്കരന്റെ തന്നെ കൈപ്പടയിലുള്ള ചെമ്പോലകളില്‍ നിന്നും ഈ വസ്തുത വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ശങ്കരന്റെ ജനനം 1200 വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു എന്നതാണ് കൂടുതല്‍ പ്രസക്തി.

ഭാരതവര്‍ഷത്തിലെ ഇതരഭാഗങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനം ശങ്കരന്റെ ജനനം കൊണ്ട് കേരളക്കരക്കു ലഭിച്ചിട്ടുണ്ട്. കേരളാംബയുടെ തിരുനെറ്റിയിലെ തിലകക്കുറിയായി പരിശോഭിക്കുന്ന ആദിശങ്കരനെ കുറിച്ച് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.