മദ്ധ്യേ വയസസ്സുഖപ്രദാഃ കേന്ദ്രസ്ഥാ ഗുരുജന്മലഗ്നപാഃ
പൃഷ്ഠോഭയകോദയർക്ഷഗാസ്ത്വന്താന്തഃ പ്രഥമേഷു പാകദാഃ
സാരം :-
ജനനസമയത്തു വ്യാഴവും ജനിച്ച കൂറിന്റേയും ലഗ്നത്തിന്റേയും അധിപന്മാരും ലഗ്നകേന്ദ്രത്തിൽ നിന്നാൽ, ആ മൂന്നു ഗ്രഹങ്ങളും വയസ്സിന്റെ മദ്ധ്യത്രിഭാഗത്തിങ്കൽ സുഖത്തെ കൊടുക്കുന്നതാകുന്നു. കേന്ദ്രസ്ഥന്മാരും ഗുരുജന്മലഗ്നപന്മാരും വയോമദ്ധ്യത്തിങ്കൽ സുഖപ്രദന്മാരാകുന്നതാണ് എന്നും ഇതിന്നൊരർത്ഥമുണ്ട്.
പൃഷ്ഠോദയരാശിസ്ഥന്മാരായ ഗ്രഹങ്ങൾ, അവരവരുടെ ദശാപഹാരാദി കാലങ്ങളെ മൂന്നു ഭാഗമാക്കിയാൽ അതിന്റെ അന്ത്യത്രിഭാഗത്തിലും ഉഭയോദയസ്ഥന്മാർ മദ്ധ്യത്രിഭാഗത്തിലും ശീർഷോദയസ്ഥന്മാർ ആദ്യത്രിഭാഗത്തിലും അധികഫലപ്രദന്മാരാകുന്നതാണ്. ദശകളുടെ അനുഭവകാലം ഇന്നിന്ന സമയങ്ങളിലാണെന്നു ഏട്ടാമദ്ധ്യായത്തിലെ ഒന്നാം ശ്ലോകംകൊണ്ടു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയുള്ള ഓരോ ദശയിലേയും ഫലാനുഭവത്തിങ്കലുള്ള വിശേഷവിധിയാണ് ഈ ശ്ലോകംകൊണ്ടു പറഞ്ഞതെന്നും അറിയുകയും വേണം. പൃഷ്ഠോദയസ്ഥാനത്ത് അധോമുഖരാശികളേയും ഉഭയോദസ്ഥാനത്ത് തിര്യങ്മുഖരാശികളേയും ശീർഷോദയസ്ഥാനത്ത് ഊർദ്ധ്വമുഖരാശികളേയും കല്പിച്ചും മുൻപറഞ്ഞപ്രകാരം ഫലനിർദ്ദേശം ചെയ്യാമെന്നും ഒരു അഭിപ്രായമുണ്ട്.