സ്വത്രികോണോച്ചഗേ ഹേതുരന്യസ്യ യദി കർമ്മഗഃ
സുഹൃത്തദ്ഗുണസമ്പന്നഃ കാരകശ്ചാപി സ സ്മൃതഃ
സാരം :-
ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ നിൽക്കുകയല്ല; അവർ ഉച്ചമൂലത്രികോണാദി സ്ഥാനങ്ങളിൽ നില്ക്കുകയാണ് അവരെ കാരകയോഗ്യന്മാരാക്കുന്നതിനു കാരണമാകുന്നത് എന്ന് മുൻകൂട്ടിത്തന്നെ അറിയണം. നില്ക്കുന്നതു പണപരത്തിലോ ആപോക്ലിമത്തിലോ ആയാലും വേണ്ടതില്ല ഒരു ഗ്രഹം നില്ക്കുന്നതിന്റെ പത്താം ഭാവത്തിൽ തന്റെ അതിബന്ധുവായ മറ്റൊരു ഗ്രഹം അതിന്റെ ഉച്ചം മൂലത്രികോണം സ്വക്ഷേത്രം ഈ മൂന്നിൽ ഒരേടത്തു നിന്നാൽ ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനും ആദ്യം പറഞ്ഞവന്റെ കാരകനാകുന്നതാണ്. എന്നാൽ ഇവിടേയും ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനു മറ്റേയവൻ കാരകനാകുന്നതല്ലെന്നും അറിയണം. വൃശ്ചികം രാശിയിൽ വ്യാഴവും ചിങ്ങം രാശിയിൽ സൂര്യനും നിന്നാൽ വ്യാഴത്തിന് സൂര്യൻ കാരകനാകുന്നതല്ലാതെ സൂര്യന് വ്യാഴം കാരകനാകുന്നതല്ലെന്നു പറയണം. ഏതു ഗ്രഹത്തിനും തന്റെ പത്താം ഭാവത്തിൽ ബലവാനായ തന്റെ ഒരു ബന്ധുഗ്രഹം നിന്നാൽ ഈ പത്താം ഭാവത്തിൽ നിൽക്കുന്നവനും കാരകനാകുന്നതാണെന്നാണ് മൂലകർത്താവ് ഇതുകൊണ്ടു സൂചിപ്പിച്ചിട്ടുള്ളതെന്നും അറിയേണ്ടതുണ്ട്.