ശൂരസ്തബ്ധോ വികലനയനോ നിർഘൃണോƒർക്കേ തനുസ്ഥേ
മേഷേ സസ്വസ്തിമിരനയനസ്സിംഹസംസ്ഥേ നിശാന്ധഃ
നീചേന്ധോസ്വശ്ശശിഗൃഹഗതേ ബുദ്ബുദാക്ഷഃ പതംഗേ
ഭൂരിദ്രവ്യോ നൃപഹൃതധനോ വക്ത്രരോഗീ ദ്വിതീയേ.
സാരം :-
മേടം, കർക്കടകം ചിങ്ങം തുലാം എന്നീ രാശികളൊഴിച്ച് മറ്റേതെങ്കിലും രാശികൾ ലഗ്നമായി വരുമ്പോൾ അതിൽ സൂര്യൻ നിന്നാൽ യുദ്ധപ്രിയനും, സകല ജനങ്ങളെയും നിന്ദിയ്ക്കുന്നവനും, നേത്രരോഗിയും, നിർദ്ദയനുമായിത്തീരും.
മേടലഗ്നത്തിൽ സൂര്യൻ നിന്നാൽ ധനികനും, തിമിരരോഗിയും ആയിരിക്കും.
ചിങ്ങലഗ്നത്തിൽ സൂര്യൻ നിന്നാൽ രാത്രിയിൽ കണ്ണിനു കാഴ്ച്ചയില്ലാത്തവനുമായിരിക്കും.
തുലാലഗ്നത്തിൽ സൂര്യൻ നിന്നാൽ കണ്ണുകൾക്ക് തീരെ കാഴ്ച്ച യില്ലാത്തവനും ദരിദ്രനുമായിരിക്കും.
കർക്കടകലഗ്നത്തിൽ സൂര്യൻ നിന്നാൽ ബുൽബുദം (പോളകണ്ണ് എന്നു ഭാഷ) എന്ന നേത്രരോഗമുള്ളവാനുമായിത്തീരും.
ഈ മേഷാദി നാലു രാശികളിൽ ലഗ്നസ്ഥനായ സൂര്യൻ ആദ്യം പറഞ്ഞ യുദ്ധപ്രിയത്വാദി സാമാന്യഫലങ്ങളെ അനുഭവിപ്പിയ്ക്കയില്ലെന്നും അറിയേണ്ടതാണ്.
ലഗ്നാൽ രണ്ടാം ഭാവത്തിൽ സൂര്യൻ നിന്നാൽ വലിയ ധനികനാവുകയും അതൊക്കെ രാജാവിനാൽ അപഹരിയ്ക്കപ്പെടുകയും, മുഖരോഗപീഡിതനാവുകയും ചെയ്യും.