അർക്കോ യദ്യേഷു നൃപൈശ്ചന്ദ്രസിതൗ ചേൽ സ്ത്രിയാ യോഗഃ
ചന്ദ്രാർക്കജൗ സ്ഥിതൗ ചേദ്ദുഷ്ടസ്ത്രീഭിഃ സിതഃ കുലസ്ത്രീഭിഃ
അരൂഢം അഞ്ചാം ഭാവം എട്ടാം ഭാവം എന്നീ ഭാവങ്ങളിൽ സൂര്യൻ നിൽക്കുന്നുവെങ്കിൽ രാജാക്കന്മാരെയാണ് ശകുനം കണ്ടതെന്നും ചന്ദ്രനോ ശുക്രനോ നിൽക്കുന്നു എങ്കിൽ സ്ത്രീകളെക്കണ്ട് എന്നും ചന്ദ്രനും ശനിയും കൂടിചേർന്നു നിൽക്കുന്നു എങ്കിൽ ദുഷ്ടസ്ത്രീകളെയാണ് കണ്ടതെന്നും ശുക്രൻ മാത്രം ബലവാനായി നിൽക്കുന്നെങ്കിൽ പതിവ്രതകളായ സ്ത്രീകളെ കണ്ടു എന്നും പറയണം. ഇവിടെ ഗ്രഹങ്ങൾ ബ്രാഹ്മണവർഗ്ഗത്തിലുൾപ്പെട്ടതായാലും പാപരാശി പാപഗ്രഹയോഗം പാപഗ്രഹദൃഷ്ടി മുതലായ ദോഷങ്ങൾ ഉണ്ടായാൽ ബ്രാഹ്മണ്യത്തിനു പുഷ്ടി ഉണ്ടായിരിക്കയില്ല. അതുപോലെ ശകുനലക്ഷണത്തിനു കാരണമായഗ്രഹം പുരുഷഗ്രഹമാണെങ്കിലും സ്ത്രീരാശിയിൽ നിൽക്കുകയും സ്ത്രീഗ്രഹങ്ങളുടെ യോഗം ദൃഷ്ടി കേന്ദ്രം മുതലായതു വരികയും ചെയ്താൽ പുരുഷത്വത്തിനു പ്രാബല്യം കാണുകയില്ല. ഇതുപോലെ ഉച്ചം മൂലത്രികോണം നീചം ശത്രുക്ഷേത്രം മുതലായ സ്ഥാനഭേദങ്ങളേയും ക്രമമായി ചിന്തിച്ചുവേണം ഈ ഘട്ടത്തിൽ ഫലനിർദ്ദേശം ചെയ്യേണ്ടത്.
ശകുനഫലങ്ങളെ പറയുന്ന ഘട്ടത്തിൽ സംഖ്യ മുതലായവ നിർണ്ണയിക്കുന്നത് ഗ്രഹംശകം വക്രം മുതലായ ഗതിഭേദങ്ങളെക്കൂടി ചിന്തിച്ചു വേണ്ടതാണ്. ഗ്രഹഗണിതത്തിനും മറ്റും ശേഷം സ്വസ്ഥനായിരിക്കുമ്പോഴാണല്ലോ പൃച്ഛകന്റെ ആഗമനം വിധിച്ചിട്ടുള്ളത്. ആ സ്ഥിതിയ്ക്ക് ഗ്രഹങ്ങളുടെ അംശകാദി അംശകാദിഗ്രഹണം അസംഭാവ്യമല്ലല്ലോ. ശകുനലക്ഷണത്തിനു ഹേതുഭൂതമായ ഗ്രഹം നില്ക്കുന്ന രാശിയേ ആരൂഢമായി കൽപിച്ചു ശകുനം വരുന്നവരുടെ വസ്ത്രാഭരണാദി സകല ലക്ഷണങ്ങളേയും പറയാവുന്നതാണ്. വരാഹഹോരയിൽ മൂന്നാമദ്ധ്യായത്തിൽ "ക്രൂരൈർഗ്രഹൈസ്സുബലിഭിഃ" എന്നും "പാപാ ബലിനഃ സ്വഭാഗഗാഃ" എന്നും "ഖഗേദൃഗാണേ ബലസയുതേന വാ" എന്നും മറ്റുമുള്ള പദ്യങ്ങൾക്ക് ഇവിടെ വ്യാപ്തിയുണ്ടെങ്കിൽ മനുഷ്യരേ ഇവിടെ ശകുനമായിക്കണ്ടത് പക്ഷിമൃഗാദികളെ ആണെന്നു പറയണം. അവയുടെ ജാതിവിഭാഗം ഹോരയിൽ 'സ്വചരാശ്ച സർവ്വേ" ഇത്യാദിഭാഗങ്ങളിൽനിന്നു ഗ്രാഹ്യമാകുന്നു. വിശേഷിച്ചു മൃഗയാപ്രശ്നത്തിൽനിന്നും പക്ഷിമൃഗാദികളുടെ വിഭാഗം ഗ്രാഹ്യമാകുന്നു.