സ്വർക്ഷംതുംഗമൂലത്രികോണഗാഃ
കണ്ടകേഷു യാവന്ത ആശ്രിതാഃ
സർവ്വ ഏവ തേന്യോന്യകാരകാഃ
കർമ്മഗസ്തു തേഷാം വിശേഷതഃ
സ്വക്ഷേത്രം ഉച്ചം മൂലത്രികോണം എന്നീ മൂന്നു സ്ഥാനങ്ങളിൽ ഒരേടത്തും ലഗ്നകേന്ദ്രത്തിലുമായി എത്ര ഗ്രഹങ്ങൾ നില്ക്കുന്നുണ്ടോ അവരൊക്കയും അന്യോന്യം കാരകന്മാരാകുന്നു. ഫലദാനത്തിങ്കൽ സഹായി എന്നാണ് കാരകൻ എന്നിവിടെ പറഞ്ഞതിനു താല്പര്യം. രണ്ടു ഗ്രഹങ്ങൾ അന്യോന്യകാരകന്മാരായാൽ അതിൽ ഒരുവൻ കൊടുക്കുന്ന ഫലത്തെ മറ്റൊരുവൻ സഹായിയ്ക്കുമെന്നു സാരം.
" സ്വർക്ഷതുംഗമൂലത്രികോണഗാഃ കണ്ടകേഷു " എന്നു മാത്രം പറഞ്ഞതിനാൽ സ്വക്ഷേത്രസ്ഥിതന്മാരായ ഗ്രഹങ്ങൾ ലഗ്നകേന്ദ്രത്തിൽ നില്ക്കണമെന്നില്ല. അവർ അന്യോന്യം കേന്ദ്രസ്ഥന്മാരായാലും മതി എന്നും ഒരു പക്ഷക്കാരുണ്ട്. ഇതും സ്വീകാര്യം തന്നെയാണ്.
ആദ്യം പറഞ്ഞതുപോലെ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ മൂലത്രികോണത്തിലോ ലഗ്നകേന്ദ്രത്തിൽ നില്ക്കുന്ന ഒരു ഗ്രഹത്തിന്റെ പത്താം ഭാവത്തിൽ അതേവിധം ഉച്ചാദിസ്ഥാനങ്ങളിൽ വേറെ ഒരു ഗ്രഹം നിന്നാൽ ആദ്യം പറഞ്ഞവനു രണ്ടാമതു പറഞ്ഞവൻ പ്രത്യേകിച്ചും കാരകനാകുന്നതുമാണ്.